തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചർച്ചയില്ലാതെ ഒപ്പുവച്ചതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രിസഭ പൂർണമായ അർഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണെന്നും വീഴ്ച വന്നതിനാൽ അത് പരിശോധിച്ചെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ‍്യക്തമാക്കി.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോയെന്ന ചോദ‍്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. പൊതു സമൂഹത്തിൽ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്നായിരുന്നു മറുപടി. പിഎം ശ്രീ പദ്ധതിയെ കുറിച്ച് പൂർണമായ അർഥത്തിൽ പരിശോധിച്ച് കാര‍്യങ്ങൾ തീരുമാനിക്കാൻ മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.