വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളം കളി സെപ്റ്റംബറിലേക്ക് മാറ്റി file
Kerala

വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളം കളി സെപ്റ്റംബറിലേക്ക് മാറ്റി

ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടിയിരുന്നത്.

Ardra Gopakumar

ആലപ്പുഴ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല. വള്ളം കളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പുതിയ തീയതി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് തീരുമാനിക്കും. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടിയിരുന്നത്.

നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾ നീണ്ട തയാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ ഇത്രയും വലിയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് മാറ്റിവയ്ക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. മുമ്പ് പ്രളയത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്‌റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. ഇത് കൂടാതെ കൊവിഡ് സമയത്തും വള്ളംകളി നടത്തിയിരുന്നില്ല.

നേരത്തെ ഉരുൾപൊട്ടലിനെ തുടർന്ന് ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം ആചരിച്ചിരുന്നു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവച്ചു.

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

എസ്ഐആർ നടപടി വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നൽകാൻ സുപ്രീംകോടതി നിർദേശം

കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥയുടെ സ്വർണ മാല മോഷണം പോയി