മാനന്തവാടി: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തിൽ ഇന്നത്തെ തെരച്ചിലിനെക്കുറിച്ച് വിശദീകരിക്കവെ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്‍റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിനാണ് സ്ഥലത്തെത്തി ക്യാമറക്കു മുന്നിൽ കയറി നിന്ന് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്.
'ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല. എല്ലാം ഗേറ്റിന് പുറത്ത്' എന്നു പറഞ്ഞ എസ്എച്ച്ഒ, മാധ്യമപ്രവര്‍ത്തകരോട് ബേസ് ക്യാംപിന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് എന്താണ് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വീശദീകരണം നൽകിയിട്ടില്ല.
സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം തുടരുകയാണെന്നും കടുവ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നതെന്നും ഡിഎഫ്ഒ അറിയിച്ചു. ഡ്രോണ്‍ പരിശോധനയും തെര്‍മല്‍ ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പരിശോധന നടത്തുന്നത്.