രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല തീർഥാടനത്തിന് തുടക്കം. രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ കാലാവസ്ഥാ പ്രശ്നം മൂലം നിലയ്ക്കൽ ഇറങ്ങുന്നതിനു പകരം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ലാൻഡ് ചെയ്തത്. ഇവിടെ നിന്നും റോഡ് മാർഗം പമ്പയിലെത്തി പമ്പയിൽ നിന്ന് കെട്ടു നിറച്ച ശേഷം 11.30ന് രാഷ്‌ട്രപതി സന്നിധാനത്തെത്തി ദർശനം നടത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവർ കെട്ടു നിറച്ചു നൽകും.
നിലവിൽ 50 പേർക്ക് കെട്ടു നിറയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാഷ്‌ട്രപതിയെ പൂർണകുംഭം നൽകി സ്വീകരിക്കും.
പത്ത് മിനിറ്റോളം രാഷ്‌ട്രപതി സോപാനത്തിൽ ചെലവഴിക്കുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. സന്നിധാനത്ത് പ്രത്യേകം തയാറാക്കിയ ഓഫിസ് കോംപ്ലക്സിൽ രണ്ടു മണിക്കൂർ തങ്ങിയ ശേഷമായിരിക്കും മടങ്ങുക. ഈ ഓഫിസ് കോംപ്ലക്സ് പൂർണമായും സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാണ്.