റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി
ബംഗലുരൂ: നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാതയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മെട്രോമാൻ ഇ.ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ നിരവധി നിർദേശങ്ങളാണ് മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി തന്നെയാണ് കൂടിക്കാഴ്ച വിവരം പങ്കുവെച്ചത്.
കൊച്ചിയിൽ നിന്ന് ബംഗലുരൂവിലേക്കുള്ള യാത്രാസമയം നിലവിലെ 11 മണിക്കൂറിൽ നിന്ന് 7 മണിക്കൂറായി കുറയുന്ന പദ്ധതിയാണ് ശ്രീധരൻ അവതരിപ്പിച്ചത്.
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.ഇതിനായി അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കേരള സർക്കാരും റെയിൽവേയും വ്യോമ സർവേ നടത്തിയിരുന്നു.എന്നാൽ 2024 ജനുവരിയിൽ മൈസൂരുവിൽ സേവ് ബന്ദിപ്പൂർ പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. ബന്ദിപ്പൂർ കടുവ സംരക്ഷണകേന്ദ്രത്തിലൂടെയാണ് നിർദ്ദിഷ്ട അലൈൻമെന്‍റ് കടന്നു പോകുന്നത് എന്നതിനാൽ പദ്ധതിയെ പരിസ്ഥിതി പ്രവർത്തർ എതിർക്കുകയായിരുന്നു. ബന്ദിപ്പൂർ, നാഗർഹോള വഴിയുള്ള റെയിൽവേ ലൈൻ നിർമാണവും, രാത്രി ഗതാഗതം തുറക്കുന്നതും കർണാടകയിലെ ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് പ്രതിഷേധക്കാർ വാദിച്ചു.
വന്യജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുമെന്ന് കാട്ടി വ്യാപകമായ പ്രതിഷേധം നടത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂർ റോഡ്, കർണാട മൈസൂർ ജില്ലയിലെ നഞ്ചൻഗോഡ് എന്നിവ തമ്മിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വഴി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ടപാത. ഈ പാത യാഥാർഥമായാൽ കൊങ്കൺ വഴി ഗതാഗത തടസം ഉണ്ടാകുമ്പോൾ തീവണ്ടികൾ ഇത് വഴി തിരിച്ചുവിടാനാകും