ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സിറോ മലബാര്‍ സഭ മുൻ മേജർ ആര്‍ച്ച് ബിഷപ്പ് കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തി സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച മാർ ആലഞ്ചേരിക്ക് ബിജെപി പ്രസിഡന്‍റ് ജന്മദിനാശംസകളും നേര്‍ന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സഭാ വിശ്വാസികളെയും സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുകയാണ്.
വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവര്‍ കഴിഞ്ഞ 35 കൊല്ലമായി മുനമ്പംകാര്‍ക്ക് വേണ്ടി ചെറിയൊരു കാര്യം പോലും ചെയ്തു കൊടുക്കാത്ത പാര്‍ട്ടികളാണെന്നും രാജീവ് പറഞ്ഞു. വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോൾ മുനമ്പം പ്രശ്നത്തിനും പരിഹാരമുണ്ടാകും. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞത് സദുദ്ദേശത്തോടെയാണ് കാണുന്നത്. കാര്യങ്ങൾ ഇവിടെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്നും രാജീവ്.
വികാരി ജനറല്‍ മോണ്‍. ജോണ്‍ തെക്കേക്കര, ആക്ടസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസ്ഥാന പ്രസിഡന്‍റിനെ സ്വീകരിച്ചു. ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
മുൻ വർഷങ്ങളിൽ ഈസ്റ്ററിന് പത്തുദിവസം മുൻപേതന്നെ സ്നേഹയാത്ര എന്ന പേരിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചിരുന്നു. ഇത്തവണ ഇതിന് പകരമായി ദേവാലയങ്ങൾ സന്ദർശിക്കാനായിരുന്നു ജില്ലാ അധ്യക്ഷന്മാർക്ക് ബിജെപി നേതൃത്വത്തിന്‍റെ നിർദേശം.