റാപ്പർ വേടൻ
കൊച്ചി: യുവ ഡോക്‌റ്റർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് വേടൻ ഹാജരായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വേടനെ അറസ്റ്റു ചെയ്ത് വിട്ടയക്കാനാണ് സാധ്യത.
2021-23 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം, താൻ എവിടെക്കും ഒളിച്ചോടിയിട്ടില്ലെന്നും ജനങ്ങൾക്ക് മുന്നിൽ തന്നെ ജീവിച്ച് മരിക്കാനാണ് തന്‍റെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം വേടൻ പ്രതികരിച്ചിരുന്നു.