ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി ആന്ധ്രയിലും എത്തിച്ചു; പണപ്പിരിവ് നടന്നതായി സംശയം
കോട്ടയം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്‍റെ സ്വർണപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രാ പ്രദേശിലെ പെന്തൂർത്തി ക്ഷേത്രത്തിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്.
സ്വർണപ്പാളി എത്തിച്ചതിന്‍റെ പേരിൽ പണപ്പിരിവ് നടന്നതായും സംശയമുണ്ട്. ഇക്കാര‍്യം സ്ഥിരീകരിക്കാനായി ആന്ധ്രയിലുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം.
പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രം ഉത്തര ആന്ധ്ര ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പേര് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് സൂചന. അതേസമയം, ദേവസ്വം ബോർഡ് നൽകിയത് ചെമ്പുപാളികളാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്.
ദേവസ്വം മഹസറിൽ ഇക്കാര‍്യം രേഖപ്പെടുത്തിയതായും താൻ ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും സ്വർണപ്പാളി പ്രദർശനവസ്തുവാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.