ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്. നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉൾപ്പടെ ഉപഹാരം നൽകിയെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നൽകിയിരിക്കുന്നത്.
മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുമായി പരിചയമുള്ളതായും അദ്ദേഹം വീട്ടിൽ വന്നതായും ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം, കേസിലെ മറ്റു പ്രതികളായ എ. പത്മകുമാറിന്‍റെയും എൻ. വാസുവിന്‍റെയും അടക്കം സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയേക്കും. കഴിഞ്ഞ ദിവസം പ്രതികളുടെ വീടുകളിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങുന്നത്. ശബരിമലയിൽ വൻ തോതിൽ സ്പോൺസർഷിപ്പ് ക്രമക്കേട് നടന്നതായാണ് റെയ്ഡിലൂടെ ഇഡിക്ക് വ‍്യക്തമായത്. സ്വർണക്കവർച്ചയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ തോതിൽ സ്വത്ത് സമ്പാദനം നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. 35 പേരാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.