മണ്ഡലകാല തീർത്ഥാടനത്തിന് ശനിയാഴ്ച സമാപനം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും
ശബരിമല: നാൽപത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ശനിയാഴ്ച സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30നാണ് നട തുറക്കുക. വൈകിട്ട് അഞ്ചുമണിക്കാണ് വീണ്ടും നട തുറക്കുന്നത്. ജനുവരി 14നാണ് മകരവിളക്ക്.
മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ രാവിലെ 10.10നും 11.30 നും ഇടയിൽ നടക്കും. ഇക്കുറി മണ്ഡലകാലത്ത് 30.01 ലക്ഷം തീർഥാടകരാണ് ദർശനത്തിനു എത്തിയത്. വെർച്വൽ ക്യൂവിൽ ജനുവരി 10 വരെ ബുക്കിങ് കഴിഞ്ഞതായാണ് കാണിക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ഇത്തവണ തീർഥാടകർ കുറയാൻ പ്രധാന കാരണം വെർച്വൽ ക്യൂവിലും സ്പോട് ബുക്കിങ്ങിലും കൊണ്ടുവന്ന കർശന നിയന്ത്രണമാണ്. ഇത്തവണ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് നവംബർ 19നാണ്. 1,02,299 പേർ ആ ദിവസം ദർശനം നടത്തി. തങ്കഅങ്കി സന്നിധാനത്ത് എത്തിയ വെള്ളിയാഴ്ച 30,000 പേർക്കും മണ്ഡലപൂജ ദിവസമായ ശനിയാഴ്ച 35,000 പേർക്കും മാത്രമാണ് വെർച്വൽ ക്യൂ നൽകിയത്. കഴിഞ്ഞ വർഷം സ്പോട് ബുക്കിങ് 5000 അനുവദിച്ച സ്ഥാനത്ത് ഇത്തവണ 2000 മാത്രമാക്കിയും കുറച്ചു.