ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗങ്ങളെ ഒഴിവാക്കണമെന്ന മഹാപഞ്ചായത്തിന്‍റെ നിർദേശത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. മുസ്ലീം വിഭാഗത്തെ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാവില്ല. സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹൃദവും ഉണ്ടാവണം. അക്രമത്തിനു പിന്നാലെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിദ്വേഷപ്രസംഗങ്ങൾ അന്വേഷിക്കുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ നാലംഗ സമിതി വേണമെന്നും കോടതി നിർദേശിച്ചു. വിദേഷ്വ പ്രസംഗം ആർക്കും നല്ലതിനല്ല. ആർക്കുമത് അംഗീകരിക്കാനാവില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം ഇത്തരം പ്രസംഗങ്ങളെ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ നിലപാടെടുത്തു. മുസ്ലീം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്‍റെ ആഹ്വാനത്തിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.