കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി വെള്ളിയാഴ്ച. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഉദുമ മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ ഉൾപ്പടെ 14 പ്രതികളും കുറ്റകാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് വിധി പറയുന്നത്.
10 പ്രതികൾക്കെതിരേ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ പീതാംബരൻ ഉൾപ്പടെയുള്ള പത്ത് പ്രതികൾക്കെതിരേ കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രൻ എന്നിവർ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. 2019 ഫെബ്രുവരി 17നായിരുന്നു രാഷ്ട്രീയ വൈരാഗ‍്യം മൂലം കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.