തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ. ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും, ക്ലർക്ക് ജെ. സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഇക്കാര്യം അറിയിക്കാനാണ് താൻ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വയ്ക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും, കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിനു ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബം പറയുന്നത്.
റെക്കോർഡിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉണ്ടായ തർക്കത്തെക്കുറിച്ച് ക്ലർക്കിനോട് ചോദിച്ചപ്പോൾ മറുപടി ഒന്നും നൽകിയിട്ടില്ലെന്നും, എന്നാൽ വ്യാഴാഴ്ച രാത്രി വാട്സ്ആപ്പിൽ വെളളിയാഴ്ച അവധിയായിരിക്കുമെന്ന് ക്ലർക്ക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സ്കൂളിൽ പബ്ലിക് പരീക്ഷയുടെ ഭാഗമായുള്ള മോഡൽ എക്സാം നടക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറയുന്നു. ഏതു കുട്ടിയുടെ റെക്കോർഡാണ് സീൽ ചെയ്യാൻ പോയത് എന്നു ചോദിച്ചപ്പോൾ, മറ്റൊരു കുട്ടിയുടെയാണെന്നാണ് പറഞ്ഞത്.
വ്യാഴാഴ്ച പ്രശ്നത്തിനു ശേഷം കുട്ടിയുടെ റെക്കോർഡ് സൈൻ ചെയ്ത് സീൽ വച്ചു. സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു വെളളിയാഴ്ച.