ന്യൂഡൽഹി: പാലക്കാട്ട് ആർഎസ്എസ് നേതാവായ എ. ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി.
ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നു. 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റി- സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യത്തിനെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസയച്ചു.
ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ നിരോധിത പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെയും എസ്ഡിപിഐ പാർട്ടിയുടെയും നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നാണ് കോടതി നിരീക്ഷണം.
ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്‍റെ രീതി. ഇതിനായി തയാറാക്കിയ പട്ടികയിൽ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎപിഎയുടെ പരിധിയിൽ വരും- എൻഐഎ വ്യക്തമാക്കുന്നു.
അതേസമയം, ഇതുവരെ ജാമ്യം ലഭിക്കാത ജയിലിൽ കഴിയുന്ന ശ്രീനിവാസൻ വധക്കേസ് പ്രതികളായ 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർക്ക് ജാമ്യം നൽകിയാൽ കേസിനെ അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഉത്തരവ്.