ആട്ടപ്പാടിയിൽ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
കൊച്ചി: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രതി നജ്റുൽ ഇസ്ലാമിനെ പെരുമ്പാവൂരിൽ നിന്നാണ് പിടിക്കൂടിയത്. കഴിഞ്ഞ ദിവസം കൊലപാതകത്തിനു ശേഷം ഇയാൾ ഭാര്യയോടൊപ്പം നാടു വിടുകയായിരുന്നു.
പ്രതിക്കായി സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാൾ പെരുമ്പാവൂരിൽ നിന്നു പിടിയിലായത്. ഝാ൪ഖണ്ഡ് സ്വദേശിയായ രവിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രവിയും അസം സ്വദേശി നജ്റുൽ ഇസ്ലാമും അട്ടപ്പാടിയിലെ തോട്ടം തൊഴിലാളികളായിരുന്നു.
ആടിനെ മേയ്ക്കാൻ പോയ ഇരുവരെയും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് രവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നജ്റുൽ ഇസ്ലാമിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ നാലു വ൪ഷമായി കണ്ടിയൂരിലെ തോട്ടത്തിൽ ബന്ധു രാജേഷിനൊപ്പം രവി ജോലി ചെയ്തു വരികയാണ്. രവിയും രാജേഷും നാട്ടിലേക്ക് പോകുന്നതിന് പകരക്കാരനായാണ് രണ്ടു ദിവസം മുമ്പ് നജ്റുൽ ഇസ്ലാമും ഭാര്യയും തോട്ടത്തിലെത്തിയത്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.