വെള്ളാപ്പള്ളി നടേശൻ
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രധാന പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന് വിജിലൻസ് ഡയറക്റ്ററുടെ അംഗീകാരം ലഭിച്ചു. ഇതോടെ കേസിൽ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ച് വൈകാതെ തന്നെ അന്വേഷണ സംഘത്തിന് തുടർനടപടികളുമായി മുന്നോട്ട് പോകാം.
മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 124 കേസുകളിൽ മൂന്നെണ്ണത്തിന്‍റെ അന്വേഷണ റിപ്പോർട്ടാണ് അന്വേഷണ സംഘം വിജിലൻസ് ഡയറക്റ്റർക്ക് കൈമാറിയത്. ഇത് പരിശോധിച്ച ശേമാണ് വിജിലൻസ് ഡയറക്റ്റർ അനുമതി നൽകിയത്. അതേസമയം, സർക്കാരിൽ നിന്നുമുള്ള പ്രോസിക‍്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമെ കേസിൽ അന്വേഷണ സംഘത്തിന് ഔദ‍്യോഗികമായി കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ഉടനെ അപേക്ഷ നൽകിയേക്കും.
2016ൽ വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് ആരോപണം ഉയർന്നിരുന്നു.