File image
തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് കാട്ടിയെന്ന ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീടിന്‍റെ വിലാസത്തിൽ 11 പേരെ വോട്ടർ പട്ടികയിൽ ചേർത്തു. ചോർത്തതെല്ലാം സുരേഷ് ഗോപിയുടെ ബന്ധുക്കളുടെ വോട്ടുകളാണെന്നും ജോസഫ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിൽ വോട്ടർ പട്ടികയിൽ പേരുള്ള ആളുകളില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് സുരേഷ് ഗോപിയും സംഘവും ഇവിടെ വന്ന് വോട്ട് ചോദിക്കുകയായിരുന്നെന്നും ജോസഫ് ആരോപിച്ചു. വാർഡ് നമ്പർ 30 ൽ വോട്ട് ചോർത്തിയത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പു സമയത്ത് തന്നെ പരാതി നൽകിയെങ്കിലും വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ചെയ്യാമെന്ന നയമാണ് ജില്ലാ കലക്റ്റർ സ്വീകരിച്ചത്. ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
45 മുതൽ 70 വയസ് വരെയുള്ള വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബിജെപി തൃശൂരിലെ നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്. ഫോം 6 പ്രകാരമല്ല പുതിയ വോട്ടർമാരെ ചേർത്തിരിക്കുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.