കയ്പ്പമംഗലം വാഹനാപകടം; ലോറി ഡ്രൈവർ പിടിയിൽ
തൃശൂർ: 8 പേരുടെ ജീവനെടുത്ത കയ്പ്പമംഗലം വാഹനാപകടത്തിന്‍റെ കാരണക്കാരനായ ലോറി ഡ്രൈവർ പിടിയിൽ. പുനെ സ്വദേശിയായ ദൂക്കറാം കാംബ്ലെയാണ് പിടിയിലായത്. കയ്പ്പമംഗലം മൂന്നുപീടികയിൽ വച്ച് സംശയാസ്പദമായി ഇയാളെ കണ്ടെത്തുകയും തുടർന്ന് പ്രദേശവാസികൾ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
ഇയാളെ പൊലീസ് വിശദമായി ചോദ‍്യം ചെയ്തുവരുകയാണ്. ദേശീയപാതയിൽ ലോറി അനധികൃതമായി നിർത്തിയിട്ടതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനു ശേഷം ഓടി മാറിയ ദൂക്കറാമിനെ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് ചോദ‍്യം ചെയ്യുന്നത്. താൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ക്ലീനർ ഇല്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, വാഹനാപകടത്തിനു ശേഷം തൃശൂർ ജില്ലയിലെ ദേശീയപാതകളിൽ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കല്ക്റ്ററുടെ അടിയന്തര ഇടുപെടലിലൂടെയാണ് സുരക്ഷാ പരിശോധന ശക്തമാക്കിയത്. ദേശീയപാതയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനാണ് നിർദേശേം നൽകിയിരിക്കുന്നത്.