പ്രൊഫ. ടി.ജെ. ജോസഫ്. 
Kerala

ശിക്ഷിക്കപ്പെട്ടത് ആജ്ഞാനുവർത്തികൾ, യഥാർഥ പ്രതികൾ പുറത്ത്: പ്രൊഫ. ടി.ജെ. ജോസഫ്

''ജയിലിലടയ്‌ക്കേണ്ടത് ആ പ്രാകൃത നിയമങ്ങളെയാണ്, വിശ്വാസങ്ങളെയാണ്. ആ വിശ്വാസത്തെയാണ് ആദ്യം ഉന്മൂലനം ചെയ്യേണ്ടത്''

MV Desk

കൊച്ചി: തന്നെ ആക്രമിച്ചവര്‍ വെറും ആയുധങ്ങളും മറ്റുള്ള ആളുകളുടെ ആജ്ഞാനുവര്‍ത്തികളും മാത്രമാണെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. യഥാർഥ പ്രതികള്‍ കേസിനു പുറത്താണ്. ഈ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന, ശിക്ഷിക്കപ്പെടുന്നവരല്ല ശരിക്കുള്ള പ്രതികള്‍. ആക്രമിക്കാന്‍ തീരുമാനമെടുത്തവരാണു ശരിയായ പ്രതികള്‍. പക്ഷേ, പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഉപകരണങ്ങളാക്കപ്പെടുന്ന പാവങ്ങളാണ്- അദ്ദേഹം പറഞ്ഞു.

''ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികളും എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്‍റെ പേരിലാണ് അവർ എന്നെ ഉപദ്രവിച്ചത്. എല്ലാ മനുഷ്യരും ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട്, മാനവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന്, ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു'', അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതോ പ്രാകൃത വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യത്വരഹിത പ്രവൃത്തികള്‍ നടത്താന്‍ ഉദ്‌ബോധനം കൊടുക്കുന്നവരാണു ശരിക്കും കുറ്റവാളികളെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ കാണാമറയത്താണ്. ജയിലിലടയ്‌ക്കേണ്ടത് ആ പ്രാകൃത നിയമങ്ങളെയാണ്, വിശ്വാസങ്ങളെയാണ്. ആ വിശ്വാസത്തെയാണ് ആദ്യം ഉന്മൂലനം ചെയ്യേണ്ടത്. പ്രാകൃത വിശ്വാസങ്ങളുടെ ഇരയായിട്ടാണു കാണാമറയത്തുള്ള മനുഷ്യരും പ്രവര്‍ത്തിക്കുന്നത്. ആധുനിക മനുഷ്യരാകാന്‍ അവരെയും ബോധവത്കരിക്കണം.

രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പുള്ള ചില വിശ്വാസ സംഹിതകളാണ് ഇന്നും വില്ലനായി നില്‍ക്കുന്നത്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല; രാജ്യത്തിന്‍റെ നീതി നടപ്പാകുന്നു എന്നതു മാത്രമാണതെന്നും പ്രൊഫ. ജോസഫ്.

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ

"അമ്മ കാന്‍റീനുകൾ നവീകരിച്ച് രുചിയുള്ള ഭക്ഷണം നൽകണം"; ഉത്തരവിട്ട് വിജയ്

മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെലോ അലർട്ട്

ജിബി സദാശിവന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്

കുളിപ്പിക്കുന്നതിനിടെ ആനകൾ പരസ്പരം ആക്രമിച്ചു; ഇടയിൽ പെട്ട് യുവതി മരിച്ചു