ഭാര‍്യയ്ക്കൊപ്പം കോടിയേരിയുടെ വീട് സന്ദർശിച്ച് ടി.കെ. ഗോവിന്ദൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നും യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടി.കെ. ഗോവിന്ദൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വീട് സന്ദർശിച്ചു. ഭാര‍്യ കെ.പി. രമണിക്കൊപ്പമെത്തിയ ടി.കെ. ഗോവിന്ദൻ കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ശേഷം കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ‍്യൂസിയവും സന്ദർശിച്ചു.
ആദ‍്യമായാണ് പാർട്ടി വിട്ട് പാർട്ടിക്കെതിരേ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്‍റെ വീട് സന്ദർശിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര‍്യ പി.കെ. ശ‍്യാമളയെ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ചം അറിയിച്ചതിനു പിന്നാലെയായിരുന്നു മുൻ സിപിഎം കണ്ണൂർ ജില്ലസെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.
പിന്നീട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ഗോവിന്ദന് യുഡിഎഫ് പിന്തുണ നൽകുകയും ചെയ്തു. 91, 339 വോട്ടുകളാണ് തളിപ്പറമ്പിൽ നിന്നും ഗോവിന്ദന് ലഭിച്ചത്. 78, 788 വോട്ടുകൾ നേടിയ പി.കെ. ശ‍്യാമള രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.