മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
കൊച്ചി: മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ മകൾ കുടലിപ്പുറത്ത് ദ്യുതിയുടെ വീട്ടിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സിലായിരുന്നു. ഭാര്യ: മാലതി. സംസ്കാരം ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ ഒരാളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.
അച്ഛന്‍റെ പാത പിന്തുടർന്നാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ഭാഗമായത്. പാർട്ടി പിളർന്നതോടെ സിപിഐയിൽ തുടർന്നെങ്കിലും, 15ാം വയസിൽ തന്നെ നക്സൽ പ്രസ്ഥാനത്തിലേക്കെത്തി.
തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളായിരുന്നു. ഏറെ കാലം ഒളിവിൽ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു സ്റ്റീഫൻ.
ജയിലിൽവച്ചുതന്നെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു. ‘‘പാകത വരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു’’ എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
ഇടക്കാലത്ത് സുവിശേഷപ്രവർത്തനത്തിലേക്കും മാറി. വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ വിയോഗത്തോടെഅവസാനിച്ചത് കേരളത്തിന്‍റെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സംഭവ ബഹുലമായ ഒരു അധ്യായമാണ്.