തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത സിദ്ധാർഥിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം.
ഹർജി നൽകാൻ വൈകിയതിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനെ വിമർശിച്ചത്. വൈകിയതിന്‍റെ കാരണം അറിയിക്കാൻ സർക്കാരിന് ഡിവിഷൻ ബെഞ്ച് പത്ത് ദിവസത്തെ സമയം നൽകി.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിർദേശിച്ച നഷ്ടപരിഹാര തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവയ്ക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂലൈ 11ന് വീണ്ടും പരിഗണിക്കും.
സിദ്ധാർഥിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് 2024 ഒക്റ്റോബറിലാണ് കമ്മിഷൻ ഉത്തരവിട്ടത്.