തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ (ഫയൽ ചിത്രം)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത വെല്ലുവിളി നേരിട്ട് ബിജെപി. സത്യപ്രതിജ്ഞാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ കൗൺസിലർമാർ വ്യാഴാഴ്ച നടത്തിയ പ്രതിഷേധം കൈയാങ്കളിയായി മാറിയതിനു പിന്നാലെ നിർണായക നീക്കങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. നിലവിൽ 50 അംഗങ്ങളുള്ള ബിജെപി ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടെയാണ് കോർപ്പറേഷന്‍റെ ഭരണം പിടിച്ചെടുത്തത്. 101 അംഗ സഭയിൽ എൽഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണുള്ളത്. യുഡിഎഫ് വിമതനായി മത്സരിച്ച ഒരു സ്വതന്ത്രനും സഭയിലുണ്ട്.
ഗുരുദേവന്‍റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആർ. സുഗതൻ അടക്കം 20 പേരുടെ സത്യപ്രതിജ്ഞ ചട്ട വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിൽ സുഗതൻ ഒഴികെ ബാക്കി 19 പേരുടെയും സത്യപ്രതിജ്ഞ മണിക്കൂറുകൾക്കുള്ളിൽ ബിജെപി വീണ്ടും നടത്തി. കാപ്പ കേസിൽ അറസ്റ്റിലായതിനാൽ സുഗതൻ ജയിലിൽ തുടരുകയാണ്.
ഈ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഇളവ് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ബിജെപി. ഈ സാഹചര്യം മുതലെടുക്കാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ സുഗതന് ജനപ്രതിനിധികളുടെ അധികാരമൊന്നും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇപ്പോൾ സഭയിൽ ബിജെപിക്കുള്ളത് 50 അംഗങ്ങളാണ്. യുഡിഎഫും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥിയും ഒരുമിച്ചു നിന്നാൽ 50 പേർ ഭരണപക്ഷത്തിനെതിരേ വോട്ടു ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഈ വിഷയത്തിൽ യുഡിഎഫ് ചർച്ച തുടരുകയാണ്. എൽഡിഎഫും യുഡിഎഫും തലസ്ഥാനത്ത് ഒരുമിച്ചു നിൽക്കുമോ എന്നതിലും സംശയമുണ്ട്.