മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ജനുവരി 15ന്
representative image
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരസഭയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15ന് നടക്കും. നവി മുംബൈ, താനെ, പൂനെ, നാസിക് തുടങ്ങി മഹാരാഷ്‌ട്രയിലെ മറ്റ് 28 മുനിസിപ്പൽ കോർപ്പറേഷനിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുമെന്നു മഹാരാഷ്‌ട്ര സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണർ ദിനേഷ് വാഗ്മെയർ പ്രഖ്യാപിച്ചു. 2017നുശേഷം ഇതാദ്യമാണു മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ്. 23 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.
227 അംഗ കോർപ്പറേഷനിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 84 സീറ്റുകളുമായി അവിഭക്ത ശിവസേനയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.
82 സീറ്റ് ലഭിച്ച ബിജെപി പിന്തുണച്ചതോടെ ശിവസേനയ്ക്ക് മേയർ സ്ഥാനം ലഭിച്ചു. 31 സീറ്റ് ലഭിച്ച കോൺഗ്രസായിരുന്നു അന്ന് പ്രതിപക്ഷത്തെ വലിയ കക്ഷി. അവിഭക്ത എൻസിപിക്ക് ഒമ്പതും എംഎൻഎസിന് ഏഴും സീറ്റുകൾ ലഭിച്ചു. ഈ കൗൺസിലിന്‍റെ കാലാവധി 2022ൽ അവസാനിച്ചശേഷം മുനിസിപ്പൽ കമ്മിഷണർ അഡ്മിനിസ്ട്രേറ്ററായി ഭരണം തുടരുകയായിരുന്നു.
ഇത്തവണ ബിജെപിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും സഖ്യത്തിലാണു മത്സരിക്കുന്നത്. പ്രതിപക്ഷം കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യമായി മത്സരിക്കുന്നു.