നവി മുംബൈ: ബുധനാഴ്ച പുലർച്ചെ നവി മുംബൈയിൽ റെയിൽവേ പൊലീസിലെ (ജിആർപി) ഹെഡ് കോൺസ്റ്റബിളിനെ രണ്ട് അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടുന്ന ട്രെയിനിന് മുന്നിൽ മൃതദേഹം തള്ളിയിട്ടതായി പൊലീസ് അറിയിച്ചു.
ജിആർപി പറയുന്നതനുസരിച്ച്, സംഭവത്തിന് സാക്ഷിയായ മോട്ടോർമാൻ രണ്ട് പ്രതികളുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ടത് കോൺസ്റ്റബിൾ വിജയ് രമേഷ് ചവാൻ (42) ആണെന്ന് തിരിച്ചറിഞ്ഞു, ചവാൻ മദ്യലഹരിയിലായിരുന്നുവെന്നും ഡ്യൂട്ടിക്ക് പുറത്തായിരുന്നുവെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു. എന്നാൽ പുതുവത്സരാഘോഷത്തിനിടയിൽ ബലം പ്രയോഗിച്ച് ആരെങ്കിലും മദ്യപിച്ചോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നത് അന്വേഷണത്തിന്‍റെ വിഷയമാണ്.
"കൊല്ലപ്പെട്ട ചവാന് കഴുത്തിനും തലയ്ക്കും പരുക്കേറ്റിരുന്നു. അന്വേഷണ സംഘം പ്രതികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രദേശത്ത് സിസിടിവി ഇല്ല, അതിനാൽ ദൃശ്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല," ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ജിആർപി) മനോജ് പാട്ടീൽ പറഞ്ഞു.
പുലർച്ചെ 5.25 നും 5.32 നും ഇടയിൽ റബാലെ, ഘാൻസോലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. പൻവേൽ ജിആർപിയിൽ നിയമിതനായ ചവാൻ ജൽഗാവ് ജില്ല സ്വദേശിയും ഘാൻസോളിയിൽ താമസക്കാരനുമായിരുന്നു. റബാലെ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിലേക്ക് ഒരു പാതയുണ്ടായിരുന്നു, പ്രതികൾ മരിച്ചയാളെ അതുവഴി കൊണ്ടുവന്ന് ഓടുന്ന ട്രെയിനിന് മുന്നിൽ എറിയുകയായിരുന്നു, ഡിസിപി പാട്ടീൽ കൂട്ടിച്ചേർത്തു.
അജ്ഞാതരായ രണ്ട് പേർക്കെതിരെ വാശി ജിആർപി കൊലക്കേസ് രജിസ്റ്റർ ചെയ്യുകയും കൊലയാളികളെ കണ്ടെത്താൻ ഒന്നിലധികം ടീമുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.