പൂനെ: പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലില്ലെന്നും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തിന് വേണ്ടതെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പൂനെ സർവ്വകലാശാല വൈസ് ചാൻസലർ രാം തകവാലയുടെ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് നിർത്താനാണ് ശ്രമിക്കുന്നത്. അവരിൽ നിന്നൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് വലിയൊരു ദൗത്യമാണ്. അത് കുഴപ്പമൊന്നും ഇല്ലാതെ തന്നെ തീർക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിനില്ല.- പവാർ പറഞ്ഞു.
2024-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടന്നെക്കുമെന്നാണ് ചില ഭരണകക്ഷി നേതാക്കൾ നൽകുന്ന സൂചന. മഹാ വികാസ് അഘാഡിയുടെ ഭാഗമായ കോൺഗ്രസുമായും ശിവസേനയുമായും (യുബിടി) സീറ്റ് പങ്കിടൽ സംബന്ധിച്ച് പവാറിന്‍റെ വസതിയിൽ യോഗം ചേർന്നിരുന്നു. മഹാ വികാസ് അഘാഡിയിലെ നേതാക്കൾ സീറ്റ് വിഭജനം സംബന്ധിച്ച് കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.