ശരദവ് പവാറിന് പിറന്നാള്‍
മുംബൈ: ശരദ് പവാറിന്റെ 85ാം പിറന്നാള്‍ വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച ആഘോഷിക്കും. ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടി പതറിയെങ്കിലും ഇന്നും കരുത്തിന്‍റെ കാര്യത്തില്‍ കുറവ് വന്നിട്ടില്ല. ഡല്‍ഹിയില്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കള്‍ എത്തി.
അദ്ദേഹത്തോട് കലഹിച്ച് നില്‍ക്കുന്ന അനന്തരവൻ അജിത് പവാറും അശംസകള്‍ നേര്‍ന്നു. ജീവിച്ചിരിക്കുമ്പോള്‍ താന്‍ സ്ഥാപിച്ച എന്‍സിപി പിളരുന്നത് അദ്ദേഹത്തിന് കാണേണ്ടിവന്നു. ഔദ്യോഗിക പക്ഷമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അജിത് പവാര്‍ വിഭാഗത്തെ അംഗീകരിക്കുകയും 2024 നിയമസഭാ തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയായി തീരുകയും ചെയ്തതോടെ പവാര്‍ ഒന്ന് പതറി. എന്നിരുന്നാലും പവാറിനെ എഴുതിത്തള്ളാന്‍ ഇതുവരേയും ആര്‍ക്കും ആയിട്ടില്ല.
വീഴ്ചകളിലും പരാജയങ്ങളിലും കരുത്തോടെ മടങ്ങിവരുന്ന പവാറിനെയാണ് എതിരാളികള്‍ കണ്ടത്. ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ എന്ന ചോദ്യം ഉയരുമ്പോഴും പവാര്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അദ്ദേഹം നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞു. മഹാരാഷ്ടയില്‍ ഇപ്പോഴും അതിശക്തനായി തുടരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര നമോദി സ്ഥാനമേറ്റതിന് പിന്നാലെ ഏറ്റവും ആദ്യം സന്ദര്‍ശിച്ച് അനുഗ്രഹം തേടിയതും സാക്ഷാല്‍ പവാറിനോട് ആണ്.
37 വയസ്സുള്ളപ്പോള്‍ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രം കുറിച്ചു. നാല് തവണ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. 1991 മുതല്‍ 1993 വരെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ കീഴില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
തന്റെ നീണ്ട കരിയറില്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്‍കി. മഹാരാഷ്ട്രയുടെ കാര്‍ഷിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് വേര്‍പിരിഞ്ഞതിനുശേഷം 1999-ലാണ് അദ്ദേഹം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്ഥാപിച്ചത്.