വിമാനാപകടം: രഞ്ജിതയുടെയടക്കം നിരവധി പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല, വീണ്ടും ഡിഎൻഎ സാമ്പിൾ ശേഖരിക്കും
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം പിന്നിടുമ്പോഴും മൃതദേഹഹങ്ങൾ പൂർണമായും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 247 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മലയാളിയായ നഴ്സ് രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാനാവില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ വാമാനപകടത്തിൽ മരിച്ച 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു.
ആദ്യത്തെ ഡിഎൻഎ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്‍റെ ഡിഎൻഎ സാമ്പിൾ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകുമെന്ന് അധികൃതരുടെ കണക്കുകൂട്ടൽ.