പര്‍ദ ധരിച്ചില്ല എന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി 
India

പര്‍ദ ധരിച്ചില്ല എന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി

വിവാഹമോചന ഹര്‍ജി കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം

Namitha Mohanan

ന്യൂഡല്‍ഹി: പര്‍ദ ഉപേക്ഷിക്കാനുള്ള സ്ത്രീയുടെ തീരുമാനം ഭര്‍ത്താവിനോടുള്ള ക്രൂരതയല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യ പര്‍ദ ധരിക്കാ​ത്തത് വിവാഹമോചനം തേടാനുള്ള അടിസ്ഥാന കാരണമായി പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സി​ങ്, ജസ്റ്റിസ് ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിവാഹമോചന ഹര്‍ജി കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. എന്നാല്‍, 23 വര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞു ​ജീവിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു.​ ആചാര ​പ്രകാരം പര്‍ദ ധരിക്കാത്തതും സ്വന്തം ഇഷ്ട​പ്രകാരം ഭാര്യ പുറത്തുപോകുന്നതും തന്നോടുള്ള മാനസിക ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്.

1990 ഫെബ്രുവരി 26നാണ് ദമ്പതികള്‍ വിവാഹിതരായത്. 1992 ഡിസംബര്‍ നാലിനായിരുന്നു ഇവരുടെ "ഗൗന' ചടങ്ങ് നടത്തിയത്. വിവാഹശേഷം വധു ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുന്ന ചടങ്ങാണ് ഗൗന. 1995ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുണ്ടായി. കഴിഞ്ഞ 23 വര്‍ഷമായി ഇരുവരും ഒന്നിച്ച് ജീവിച്ചിട്ടില്ല. ഇരുവരുടെയും മകന് ഇപ്പോള്‍ പ്രായപൂര്‍ത്തിയായി​.

ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച ഹൈക്കോടതി ഭര്‍ത്താവിന്‍റെ അപ്പീല്‍ പരിഗണിച്ച് വിവാഹ ​മോചനം അനുവദിച്ചു. "ഭാര്യയിൽ നിന്ന് വിവാഹമോചനം തേടുന്നതിന് ഭര്‍ത്താവിന് മാനസിക പീഡനം കാരണമായി ഉന്നയിക്കാം. എന്നാല്‍, ഇവിടെ ഭാര്യ ഏറെക്കാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്നതായി കണ്ടെത്തിയിരിക്കുന്നു. ആ ഒഴിഞ്ഞുപോക്ക് വളരെക്കാലമായി തുടരുകയാണ്. ഇപ്പോള്‍ ഏകദേശം 23 വര്‍ഷത്തോളമായി പിരിഞ്ഞു താമസിക്കുകയാണ്' - കോടതി ചൂണ്ടിക്കാട്ടി.

വിവാഹബന്ധം തുടരുന്നതിനും ഭര്‍ത്താവിനൊപ്പം ഒന്നിച്ചു താമസിക്കുന്നതി​നും വിസമ്മതിച്ചത് വിവാഹ ബന്ധം വേര്‍പെടുത്തുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഭാര്യ ഭര്‍ത്താവുമായി ഒന്നിച്ചു ജീവിക്കുന്നത് നിരസിക്കുക മാത്രമല്ല, അവരുടെ ദാമ്പത്യാവകാശങ്ങൾ വീണ്ടെടുക്കാന്‍ ഒരിക്കല്‍ പോലും ശ്രമിക്കുകയും ചെയ്തിട്ടില്ലെ​ന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും

ദീപാവലി തിരക്ക്: ട്രെയ്നുകൾക്ക് അധിക കോച്ചുകൾ