മൃഗത്തിന്‍റെ തലച്ചോർ ക്ലാസ് മുറിയിലേക്ക് കൊണ്ടുവന്നു; അധ്യാപകനെതിരേ കേസ്
representative image
ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർഥികൾക്ക് ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്‍റെ തലച്ചോറ് ക്ലാസിലേക്കു കൊണ്ടുവന്ന അധ്യാപകനെതിരേ കേസ്. തെലങ്കാന വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ സയൻസ് അധ്യാപകനെതിരേയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്.
ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശുവിന്‍റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, ഇത് പശുവിന്‍റേതു തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, അധ്യാപകൻ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർഥി പരിഷത്തും (എബിവിപി) മറ്റ് പ്രാദേശിക ഗ്രൂപ്പുകളും സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
സംഭവം വിവാദമായതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശനം നടത്തി പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മണ്ഡലം വിദ്യാഭ്യാസ ഓഫീസറും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.