അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കർ എംഎൽഎ സ്ഥാനം രാജിവെച്ചു
ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും അണ്ണാ ഡിഎംകെ വിമത നേതാവുമായ സി. വിജയ ഭാസ്കർ നിയമസഭാംഗത്വം രാജിവച്ചു. വിശ്വാസ വോട്ടെടുപ്പിൽ ടിവികെ മന്ത്രിസഭയെ പിന്തുണച്ച അണ്ണാ ഡിഎംകെ എംഎൽഎമാരിൽ ഒരാളാണു വിജയഭാസ്കർ. രാജി നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ സ്വീകരിച്ചു. ഇതോടെ, തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവയ്ക്കുന്ന അണ്ണാ ഡിഎംകെ എംഎൽഎമാരുടെ എണ്ണം അഞ്ചായി.
പുതുക്കോട്ടയിലെ വിരളിമലയിൽ നിന്നു തുടർച്ചയായി നാലാം തവണ വിജയിച്ച അംഗമാണ് വിജയഭാസ്കർ. ജയലളിത, ഒപിഎസ്, ഇപിഎസ് മന്ത്രിസഭകളിൽ അംഗമായിരുന്നു. എടപ്പാടി പളനിസ്വാമിക്കെതിരേ രൂക്ഷ വിമർശനവുമായാണ് വിജയഭാസ്കറിന്‍റെ രാജി. നേതൃത്വം എന്നാൽ ധാർഷ്ട്യമല്ല, എല്ലാവരെയും ചേർത്തുനിർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ 10 ശതമാനത്തിലേറെയുള്ള കള്ളർ വിഭാഗത്തിൽ നിന്നുള്ള നേതാവാണു വിജയഭാസ്കർ. അദ്ദേഹത്തിന്‍റെ രാജി അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകും.