കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; എട്ടാം ശമ്പള കമ്മിഷന്‍റെ നിബന്ധനകൾക്ക് മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത കേന്ദ്ര മന്ത്രിസഭ എട്ടാം ശമ്പള കമ്മിഷന്‍റെ നിബന്ധനകൾ അംഗീകരിച്ചു. 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
2025 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ഏകദേശം 65 ലക്ഷം പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് എട്ടാം ശമ്പള കമ്മീഷൻ.
കേന്ദ്രം പുറത്തുവിട്ട വിവരമനുസരിച്ച് എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ഒരു താൽക്കാലിക സ്ഥാപനമായിരിക്കും. ഒരു ചെയർപേഴ്‌സൺ, ഒരു അംഗം (പാർട്ട് ടൈം), ഒരു മെമ്പർ-സെക്രട്ടറി എന്നിവർ കമ്മീഷനിൽ ഉൾപ്പെടും. രൂപീകരിച്ച തീയതി മുതൽ 18 മാസത്തിനുള്ളിൽ ശുപാർശകൾ കൈമാറും.
ശുപാർശകൾ സാധാരണയായി പത്ത് വർഷത്തെ കാലയണവിലാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിക്കൽ ആനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ എന്നിവയിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്ര ശമ്പള കമ്മീഷനുകൾ ഇടയ്ക്കിടെ സ്ഥാപിക്കപ്പെടുന്നതായിരിക്കും. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.