ഫയൽ ചിത്രം
ന്യൂഡൽഹി: പ്രളയ ബാധിത സംസ്ഥാനത്ത് എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. കാലവർഷം ശക്തമായ സാഹചര്യത്തിൽ പ്രളയബാധിതരായ ഏഴ് സംസ്ഥാനങ്ങൾക്ക് സഹായമായാണ് 2117.85 കോടി രൂപ മുൻകൂറായി അനുവദിച്ചത്. എന്നാൽ പട്ടികയിൽ കേരളം ഉൾപെട്ടിട്ടില്ല.
ഹിമാചൽ പ്രദേശ്, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ഹിമാചൽ പ്രദേശ്, ഒഡീഷ നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് ഇതിനോടകം ആദ്യ ഘഡു കേന്ദ്രം നൽകിക്കഴിഞ്ഞു. രണ്ടാം ഘടുവായി ഹിമാചലിന് 193.95 കോടിയും ഒഡിഷയ്ക്ക് 500 കോടിയുമാണ് അനുവദിച്ചത്. കൂടാതെ അരുണാചലിന് 44.55 കോടിയും അസാമിന് 379.35 കോടിയും ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും 500 കോടി രൂപ വീതവും ഫണ്ട് അനുവദിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
അതിനിടെ കേരളത്തിൽ കനത്ത മഴയെത്തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്തിന്‍റെ പലഭാഗത്തും ഉരുൾപൊട്ടലും മിന്നൽ പ്രളയവുമുണ്ടായി. എട്ട് പേർ മരിക്കുകയും എട്ടു പേരെ കാണാതാവുകയും ചെയ്തു. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾക്ക് ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു.