സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്
ന്യൂഡൽഹി: കർണാടകയിലെ നേതൃമാറ്റത്തിനു പിന്നാലെ സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ് തയാറെടുക്കുന്നു. കേരളമടക്കം സംസ്ഥാനങ്ങളിൽ പുതിയ പിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നതിനും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി പ്രതിനിധികളായി പുതിയ നേതാക്കളെ കൊണ്ടുവരാനും ഹൈക്കമാൻഡ് അണിയറ ചർച്ച തുടങ്ങി.
കേരളം, തമിഴ്നാട്, കർണാടക, ഡൽഹി, പഞ്ചാബ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാകും പുതിയ പിസിസി അധ്യക്ഷരെ നിയമിക്കുക. കേരളത്തിൽ പിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. കർണാടകയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായി പ്രവർത്തിക്കുന്നതിനിടെയാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാറുന്നത്. പഞ്ചാബിൽനിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ തലത്തിൽ കാര്യമായ അഴിച്ചുപണിക്കാണു നീക്കം.
എഐസിസിയിലും മാറ്റങ്ങൾ പരിഗണിക്കുന്നുണ്ട്. അസം, തമിഴ്നാട്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രതിനിധികൾ മാറും. നേതൃപദവികളിലേക്കു പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനുള്ള ആലോചനകളും നടക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു.