സെൻസിറ്റീവ് വിഷയം; അഫ്സൽ ഗുരുവിന്‍റെ ശവകുടീരം ജയിലിൽ നിന്ന് നീക്കണമെന്ന ഹർജി തള്ളി
delhi high court - file image
ന്യൂഡൽഹി: വധശിക്ഷ വിധേയരായ മുഹമ്മദ് അഫ്സൽ ഗുരുവിന്‍റെയും മുഹമ്മദ് മഖ്ബൂൽ ഭട്ടിന്‍റെയും ശവകുടീരങ്ങൾ തിഹാർ ജയിലിൽ നിന്ന് നീക്കം ചെയ്യണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. വധശിക്ഷ നടപ്പാക്കുന്ന സമയത്ത് സർക്കാർ എടുത്ത സെൻസിറ്റീവ് തീരുമാനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണിതെന്നും, ഒരു ദശാബ്ദങ്ങൾ കഴിഞ്ഞിട്ട് അവ വീണ്ടും തുറക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള യോഗ്യത അധികാരിക്ക് മാത്രമാണ് ഉള്ളത്. ജയിൽ വളപ്പിനുള്ളിൽ സംസ്‌കരിക്കുന്നതിനോ ദഹിപ്പിക്കുന്നതിനോ വിലക്കുള്ള ഒരു പ്രത്യേക നിയമം നിലവിലില്ലാത്ത സാഹചര്യത്തിൽ ജുഡീഷ്യൽ ഇടപെടൽ അനാവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 12 വർഷമായി നിലനിൽക്കുന്ന ഒരു ശവക്കുടീരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. മൃതദേഹം കുടുംബത്തിന് കൈമാറുന്നതിന്‍റെയോ ജയിലിന് പുറത്ത് സംസ്‌കരിക്കുന്നതിന്‍റെയോ അനന്തരഫലങ്ങൾ കണക്കിലെടുത്താണ് വധശിക്ഷ നടപ്പാക്കുന്ന സമയത്ത് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഇവ വളരെ സെൻസിറ്റീവ് വിഷയങ്ങളാണ്. 12 വർഷത്തിനുശേഷം നമുക്ക് ആ തീരുമാനത്തെ വെല്ലുവിളിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2001-ലെ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു. 2013 ൽ വധശിക്ഷക്ക് വിധേയനായി. തുടർന്ന് തീഹാറിലെ ജയിലിൽ തന്നെ സംസ്കരിക്കുകയായിരുന്നു.
മഖ്ബൂൽ ഭട്ട് ഒരു കാശ്മീരി വിഘടനവാദിയായിരുന്നു. നാഷണൽ ലിബറേഷൻ ഫ്രണ്ട് സ്ഥാപിച്ചു. സിഐഡി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ഭട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. 1984 ൽ അദ്ദേഹത്തെ തൂക്കിലേറ്റുകയും ജയിലിനുള്ളിൽ തന്നെ സംസ്കരിക്കുകയുമായിരുന്നു.
മൃതശരീരങ്ങൾ ഇവരുടെ സ്വന്തം ദേശങ്ങളിലേക്കെത്തിക്കുന്നത് സംഘർഷങ്ങൾക്കും കാലാപങ്ങൾക്കും കാരണമാവുമെന്നും ഇന്ത്യാ വിരുദ്ധ വികാരം വർധിക്കുമെന്നുമുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് സർക്കാർ മൃതശരീരങ്ങൾ ജയിലിനുള്ളിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്.