ഇൻഡിഗോ വിമാനം
file image
ന്യൂഡൽഹി: വീഴ്ച സമ്മതിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയാലാണ് സിഇഒയുടെ പ്രതികരണം. ശനിയാഴ്ച വൈകിട്ട് ഡൽഹിയിൽ വച്ചായിരുന്നു വ്യോമയാന മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡുവും ഡിജിസിഎയുമായി കൂടിക്കാഴ്ച നടന്നത്.
യോഗത്തിൽ ഇൻഡിഗോയ്ക്കെതിരേ രൂക്ഷവിമർശനമാണ് മന്ത്രിയും ഡിജിസിഎയും നടത്തിയത്. കമ്പനിയുടെ വീഴ്ച എടുത്തു പറഞ്ഞായിരുന്നു വിമർശനം. എഫ്ഡിടിഎല്ലിന്‍റെ പുതിയ വ്യവസ്ഥ പ്രകാരം സർവീസുകൾ പുനക്രമീകരിക്കാനായില്ല, പൈലറ്റുമാരുടെയും എയർഹോസ്റ്റസുമാരുടെയും ജോലി സമയം ക്രമീകരിക്കാനായില്ല തുടങ്ങിയ കാര്യങ്ങളടക്കം യോഗത്തിൽ ഡിജിസിഎ ചൂണ്ടിക്കാട്ടി.
കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് ഇൻഡിഗോ സി ഇ ഒയുടെ കുറ്റസമ്മതം. പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സർവീസുകൾ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം. ഇതിനുപിന്നാലെയാണ് ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ രണ്ടാമത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഞായറാഴ്ച രാത്രിക്കകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.