ഛത്തിസ്ഗഡിൽ വനിതാ മാവോയിസ്റ്റിനെ വധിച്ചു
ബീജാപുർ: ഛത്തിസ്ഗഡിലെ കാങ്കറിൽ തലയ്ക്ക് എട്ടു ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റിനെ രക്ഷാസേന വധിച്ചു. ഛോട്ടേബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലുള്ള കുന്നിൻമുകളിലുണ്ടായ ഏറ്റുമുട്ടലിലാണു ശാന്തി (ദേവ) എന്ന മാവോയിസ്റ്റിനെ വധിച്ചത്.
അമത്തോല, കൽപ്പർ ഗ്രാമങ്ങൾക്കിടയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് നടത്തിയ തെരച്ചിലിനിടെയായിരുന്നു വെടിവവയ്പ്പ്. ശാന്തിയുടെ മൃതദേഹത്തിനരികിൽ നിന്നു തോക്കും തിരകളും ഗ്രനേഡ് ലോഞ്ചറും കണ്ടെടുത്തു.
ബീജാപുരിലെ ഗുണ്ടെം സ്വദേശിയാണു ശാന്തി. നേരത്തേ, ഗരിയാബന്ദിലെ ഗോബ്ര ഏരിയ കമ്മിറ്റിക്കു കീഴിലാണു ശാന്തി പ്രവർത്തിച്ചിരുന്നത്. പിന്നീട് വടക്കൻ ബസ്തർ ഡിവിഷനിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിക്കു കീഴിലേക്കു മാറി.
ഈ വർഷംഇതുവരെ 212 നക്സലുകളെ വധിച്ചെന്നു ഛത്തിസ്ഗഡ് പൊലീസ് അറിയിച്ചു. ഇവരിൽ 195ഉം ബസ്തർ ഡിവിഷനിൽ ഉൾപ്പെടുന്ന ബീജാപുർ, ബസ്തർ, കാങ്കർ, കൊണ്ടഗാവ്, നാരായൺപുർ, സുക്മ, ദന്തേവാഡ ജില്ലകളിൽ നിന്നാണ്.