ഹജ്ജ് യാത്രക്കാരുമായി തിരിച്ചെത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീ; യാത്രക്കാർ സുരക്ഷിതർ
ലക്‌നൗ: ഹജ്ജ് യാത്രക്കാരുമായി എത്തിയ വിമാനത്തിൽ തീയും പുകയും ഉയര്‍ന്നു. ഹജ്ജ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സൗദി എയര്‍ലൈൻസ് വിമാനം ലക്നൗവില്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഇടത് ചക്രത്തില്‍നിന്നും തീയും പുകയും ഉയർന്നത്. യാത്രക്കാരെ ഉടന്‍ വിമാനത്തില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു.
ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്. രാവിലെ 6.30 ഓടെ ലക്‌നൗവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതു ചക്രത്തിന്‍റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്‍ത്തി, അധികൃതരെത്തി തീ ഉടനെ അണച്ചതിനാൽ വന്‍ അപകടമൊഴിവായി.
സൗദി എയര്‍ലൈന്‍സിന്‍റെ എസ്‌വി 3112 എന്ന വിമാനത്തിലാണ് തീ കണ്ടത്. ഹൈഡ്രോളിക് സംവിധാനത്തില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയതായും അധികൃതർ അറിയിച്ചു.