ന്യൂ ഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതകത്തിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി ഡൽഹി സാകേത് സെഷൻസ് കോടതി. ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും. അറസ്റ്റിലായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പതിനഞ്ചു വർഷങ്ങൾക്കു മുൻപ് 2008 സെപ്റ്റംബർ 30നാണ് സൗമ്യ വിശ്വനാഥനെ കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2009 മാർച്ചിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 13നാണ് കേസിൽ വാദം പൂർത്തിയായത്.. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്.
ഡൽഹി വസന്ത് കുഞ്ചിൽ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥന്‍റെയും മാധവിയുടെയും മകളാണ് സൗമ്യ. ഡൽഹിയിൽ ബെഡ് ലൈൻസ് ടുഡേയിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.