തലമുറ മാറ്റം വേണമെന്ന് ഗഡ്കരി.
MV Graphics
ന്യൂഡൽഹി: സുപ്രധാന ചുമതലകളിൽനിന്ന് പഴയ തലമുറ മാറി നിൽക്കണമെന്നും പുതിയ തലമുറ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്നുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. നാഗ്‌പൂരിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മുതിർന്ന നേതാക്കൾ വഴിമാറിക്കൊടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചാണോ ഗഡ്കരി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്ന തരത്തിലുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഗഡ്കരിക്ക് 68 വയസും, മോദിക്ക് 75 വയസുമാണ്.
യഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ സംഘടനാതലങ്ങളിൽ പുതിയ നേതൃത്വങ്ങൾ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണശൈലിയോടുള്ള വിയോജിപ്പാണോ ഇതിന് പിന്നിലെന്ന ചോദ്യവും ഉയരുന്നുണ്ട്.
നാഗ്‌പൂരിൽ 'അഡ്വാന്‍റേജ് വിദർഭ-ഖാസ്ദാർ ഔദ്യോഗിക മഹോത്സവി'നെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
അസോസിയേഷൻ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് (AID) പ്രസിഡന്‍റ് ആശിഷ് കാലെയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉദ്യമത്തിൽ യുവതലമുറയെ പങ്കാളികളാക്കിയതിനെ ഗഡ്കരി പ്രശംസിച്ചു.
ആശിഷ് കാലെയുടെ പിതാവ് തന്‍റെ സുഹൃത്താണെന്ന് സൂചിപ്പിച്ച അദ്ദേഹം, ക്രമേണ തങ്ങളെപ്പോലുള്ളവർ വിരമിക്കണമെന്നും പുതിയ തലമുറയ്ക്ക് ഉത്തരവാദിത്വങ്ങൾ കൈമാറണമെന്നും പറഞ്ഞു.
കാര്യങ്ങൾ സുഗമമായി നടന്നു തുടങ്ങുമ്പോൾ തങ്ങൾ മാറിനിന്ന് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.