ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതോടെ ആഡംബര കാറുകൾക്കു വൈനിനും വിസ്കിക്കും ഇനി വില കുറഞ്ഞേക്കും. വ്യാപാര കരാറുകളുടെ അമ്മ എന്നാണ് ഇന്ത്യ-ഇയു കരാറിനെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡേർ ലെയെൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉത്പന്നങ്ങൾക്കു വേണ്ടി യൂറോപ്യൻ വിപണി തുറന്നു കൊടുക്കുന്നതിനു പുറമേ യൂറോപ്യൻ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഇന്ത്യയിലേക്ക്എത്തിക്കാനും സാധിക്കും.
വാഹന വിപണി
യൂറോപ്യൻ നിർമിത കാറുകളായ ബിഎം ഡബ്ല്യു, മെഴ്സിഡസ്, ഓഡി, ഫോക്സ്‌വാഗൺ മുതലായ കാറുകൾക്കാണ് വില കുറയുക. 15,000 യൂറോയിലധികം അതായത് 16 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് ഇനി മുതൽ 40 ശതമാനം നികുതിയാണ് നൽകേണ്ടത്. ഇത് കാലക്രമേണ പത്ത് ശതമാനം വരെയായി കുറഞ്ഞേക്കാം. ഇതു പ്രകാരം കാറിന്‍റെ വിലയിൽ ലക്ഷങ്ങളുടെ കുറവാണ് ഉണ്ടാകുക. പൂർണായും നിർമിച്ചു കൊണ്ടു വരുന്ന കാറുകൾക്കായി നിലവിൽ 70 മുതൽ 110 ശതമാനം വരെയാണ് ഇന്ത്യ നികുതിയായി നൽകേണ്ടി വരുന്നത്.
വോഡ്കയും വൈനും
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈനിന്‍റെ വിലയിലും കുറവുണ്ടായിരിക്കും.നിലവിൽ ഇറക്കുമതി ചെയ്യുന് വൈനിൽ 150 ശതമാനം നികുതിയാണ് ഇന്ത്യ ചുമത്തുന്നത്.പുതിയ കരാർ പ്രകാരം ഇത് 20 ശതമാനമായി കുറയും. വിലയിൽ വലിയ കുറവുണ്ടാകുമെന്ന് അർഥം. പക്ഷേ ആഭ്യന്തര വിപണിയിൽ ഈ വിലക്കുറവ് പ്രതിഫലിക്കാൻ 5-10 വർഷം എടുക്കുമെന്നു മാത്രം. കൊണ്യാക്, പ്രീമിയം ജിൻ, വോഡ്ക എന്നിവയുടെ വിലയാണ് കുറയുക. അതേ സമയം 2.5 യൂറോയിൽ കുറവ് വിലയുള്ള വൈനുകളുടെ നികുതിയിൽ മാറ്റമുണ്ടാകില്ല. ഇന്ത്യൻ വിപണിയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ആ തീരുമാനം. ഇയു അംഗങ്ങളായ രാജ്യങ്ങളിൽ ഇന്ത്യൻ വൈനുകൾക്ക് നികുതിയിൽ വലിയ കുറവുണ്ടാകുമെന്നും കരാറിലുണ്ട്.
മരുന്നുകൾ
ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കരാർ വഴി സാധിക്കും. മെഡിക്കൽ ഉപകരണങ്ങൾ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും നികുതി കുറവായിരിക്കും.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ 27 യൂറോപ്യൻ വിപണികളിലെത്തിക്കാനും സാധിക്കും.
മൊബൈൽ ഫോണിനും വില കുറയും
യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിമാനത്തിന്‍റെ സ്പെയർ പാർട്ടുകൾ, മൊബൈൽ ഫോണുകൾ, ഇലക്‌ട്രോണിക് വസ്തുക്കൾ എന്നിവയുടെ വിലയിലും ഗണ്യമായ കുറവുണ്ടാകും. അതു മൂലം ഗാഡ്ജറ്റുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള നിർമാണചെലവ് കുറയും. അതോടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ വില കുറയും.
ഇരുമ്പ്, സ്റ്റീൽ, രാസഉത്പന്നങ്ങൾ എന്നിവയ്ക്കായി സീറോ താരിഫിലുള്ള ശുപാർശയും മുന്നോട്ടു വച്ചിട്ടുണ്ട്.