റഷ്യയിൽ നിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; എയർ കേരളയ്ക്ക് 20 എണ്ണം
file image
ന്യൂഡൽഹി: ആഭ്യന്തര സർവീസുകൾക്കുള്ള 'Il-114-300' വിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങാൻ ഇന്ത്യൻ കമ്പനികൾ. ഡൽഹിയിൽ നടന്ന 'ഇന്നോപ്രോം' പ്രദർശനത്തോടനുബന്ധിച്ചാണ് 105 പ്രാദേശിക യാത്രാവിമാനങ്ങൾ നൽകാൻ ധാരണയായത്.
68 പേർക്കു വരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങളാണ് വാങ്ങുന്നത്. വിമാനം വാങ്ങുന്ന ഇന്ത്യൻ കമ്പനികളിൽ എയർ കേരളയും ഉൾപ്പെടുന്നുണ്ട്. പ്രഖ്യാപിച്ച കരാറുകൾ പ്രകാരം ഏറ്റവും കൂടുതൽ വിമാനങ്ങൾ ലഭിക്കുന്നത് പിനാക്കിൾ എയറിനാണ്. 50 വിമാനങ്ങളാണ് ഇവർ വാങ്ങുന്നത്. വ്യോമയാന കമ്പനിയായ എയർ കേരളയ്ക്കും സ്ലീക്ക് ഏവിയേഷന് 35 വിമാനങ്ങളുമാണ് ലഭിക്കുക ഇതോടെ മൂന്ന് കരാറുകളിലുമായി 105 വിമാനങ്ങൾ ഇന്ത്യയിലെത്തും.
റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്‍റെ ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (യുഎസി) ഈ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നത്. ചെറിയ റൺവേകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമുള്ള ചെറു വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപ്പന ചെയ്ത റഷ്യൻ ടർബോപ്രോപ്പ് വിമാനം നിർമിച്ചിരിക്കുന്നത്. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ 'ഉഡാൻ' പദ്ധതിക്ക് ഈ വിമാനങ്ങൾ മുതൽക്കൂട്ടാകുമെന്ന് റിപ്പോർട്ടുകൾ.