വിരാൻഷ് ഭാനുശാലി
ലണ്ടൻ: ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന ചർച്ചയിൽ പാക്കിസ്ഥാനെ റോസ്റ്റ് ചെയ്ത ഇന്ത്യൻ വിദ്യാർഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മുംബൈക്കാരനായ നിയമ വിദ്യാർഥി വിരാൻഷ് ഭാനുശാലിയാണ് പാക്കിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് കൈയടി നേടിയിരിക്കുന്നത്. വിരാൻഷിന്‍റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ നയം സുരക്ഷാ നയത്തിനായുള്ള ഒരു ജനകീയ മുഖംമൂടി എന്ന വിഷയത്തിലാണ് ചർചട്ച സംഘടിപ്പിച്ചിരുന്നത്. രാഷ്‌ട്രീയ ജനകീയതയ്ക്കു വേണ്ടിയല്ല, രാജ്യ സുരക്ഷയ്ക്കു വേണ്ടിയുള്ളതായിരുന്നു ഇസ്ലാമാബാദിനോടുള്ള ഇന്ത്യൻ നയം എന്ന് വിരാൻഷ് ആവർത്തിച്ചു വ്യക്തമാക്കി. പാക്കിസ്ഥാനി ഓക്സ്ഫോഡ് യൂണിയൻ പ്രസിഡന്‍റ് മൂസ ഹറാജിന്‍റെ വാദങ്ങളെയാണ് വിരാൻഷ് തകർത്തത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഇന്ത്യ പാക്കിസ്ഥാനെതിരേയുള്ള നയങ്ങൾ സ്വീകരിക്കുന്നതെന്നായിരുന്നു മൂസയുടെ ആരോപണം. മുംബൈ ആക്രമണം മുതൽ പഹൽഗാം ആക്രമണം വരെ എണ്ണി പറഞ്ഞു കൊണ്ടാണ് വിരാൻഷ് ഈ വാദത്തിന്‍റെ മുനയൊടിച്ചത്.
നാണമില്ലാത്തൊരു രാജ്യത്തെ വീണ്ടും നാണം കെടുത്താൻ സാധിക്കില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞുവെന്നും വിരാൻഷ് പറയുന്നു. മുംബൈ ഭീകരാക്രണത്തിന്‍റെ വാർഷികത്തിനു തൊട്ടു പിന്നാലെ നവംബർ 27നാണ് യൂണിവേഴ്സിറ്റിയിൽ ചർച്ചനടന്നത്. വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് വിരാൻഷ‍് ആരംഭിക്കുന്നത്. അന്ന് ഞാനൊരു സ്കൂൾ കുട്ടിയാണ്. ടെലിവിഷനിലൂടെയാണ് എന്‍റെ നഗരം കത്തുന്നത് ഞാനറിഞ്ഞത്.
എന്‍റെ അമ്മയുടെ ശബ്ദത്തിലെ വിറയലും അച്ഛന്‍റെ മുഖത്തെ ആശങ്കയും ഞാൻ ഓർക്കുന്നു. മൂന്നു രാത്രികളിൽ മുംബൈ ഉറങ്ങിയിട്ടില്ല, ഞാനും..സ്വന്തം വീട്ടിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയുള്ള സബ്അർബൻ റെയിൽവേ സ്റ്റേഷനിൽ 1993ൽ ബോംബ് ആക്രമണമുണ്ടായി. 250 പേർ കൊല്ലപ്പെട്ടു. ആ ദുരന്തങ്ങളുടെ നിഴലിലാണ് ഞാൻ വളർന്നത്. പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യൻ നയം ജനപ്രിയത ലക്ഷ്യമാക്കിയാണെന്നു ആരെങ്കിലും പറയുമ്പോൾ അതു കൊണ്ടാണ് ഞാൻ ദേഷ്യപ്പെടുന്നതെന്ന് വിരാൻഷ് കൂട്ടിച്ചേർക്കുന്നു.