ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു
റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രക്ഷോഭം നടക്കുന്നതിനിടെ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ (ജെപിഎസ്‌സി) മൂന്ന് അംഗങ്ങളും രാജിവച്ചു. ജെപിഎസ്‌സി അംഗങ്ങളായ ഡോ. ജമാൽ അഹമ്മദ്, ഡോ. അനിമ ഹാൻസ്‌ദ, ഡോ. അജിത ഭട്ടാചാര്യ എന്നിവരാണ് ഞായറാഴ്ച രാജിവച്ചത്. മൂന്ന് അംഗങ്ങളുടെയും രാജി ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗങ്ങ്വാർ സ്വീകരിച്ചു.
സംസ്ഥാന സർക്കാരിന്‍റെ ശുപാർശയെ തുടർന്നാണ് ഗവർണർ രാജി സ്വീകരിച്ചത്. 2021 സെപ്റ്റംബറിലാണ് മൂന്ന് അംഗങ്ങളെയും നിയമിച്ചത്. അതേസമയം പ്രതിഷേധക്കാരും സംസ്ഥാന സർക്കാരും ഞായറാഴ്ച നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഇതോടെ സമരം തുടരും. സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തിങ്കളാഴ്ച ഝാർഖണ്ഡ് നിയമസഭയിലേക്ക് വൻ മാർച്ച് നടത്താനും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. സർക്കാർ പരീക്ഷകളിലെ ക്രമക്കേടിൽ ഇതുവരെ 19 പേരെയാണ് അറസ്റ്റ് ചെയ്തത്.