വിജയ്
ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ പ്രതി ചേർത്തേക്കും. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് വിവരം. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാനാണ് സാധ്യത. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.
അതേസമയം, വിജയ്ക്കെതിരെ തമിഴ്നാട് പൊലീസ് സിബിഐക്ക് മൊഴി നൽകി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേർ എത്തിയത് അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാം എന്നും സിബിഐയോട് പൊലീസ് പറഞ്ഞു.
അതിനിടെ രണ്ടാമത്തെ റൗണ്ട് ചോദ്യം ചെയ്യലിനായി വിജയ്‌സിബിഐയുടെ ദേശീയ ആസ്ഥാനത്ത് എത്തി. സാക്ഷി എന്ന നിലയിലാണ് വിജയ്‌യെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ടിവികെ അധ്യക്ഷൻ എന്ന നിലയിൽ വിജയ്‌ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടി എന്നതിനപ്പുറം വിജയ് എന്ന താരത്തെ കൂടി കാണാനാണ് ആളുകളെത്തിയത്. ഇക്കാരണങ്ങളാൽ വിജയ്‌യെയും കേസിൽ പ്രതി ചേർക്കാനാണ് സാധ്യത.