പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതേ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഉദ്ദംപൂരിലെ ദേവലിൽ തിങ്കളാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഗതാഗതം തടസപ്പെട്ടതോടെ 1700ഓളം ട്രക്കുകളും മറ്റു വാഹനങ്ങളും ഉദ്ദംപൂരിനും ബനിഹാളിലും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡിലെ തടസം നീക്കുന്നതു വരെ ജമ്മുവിൽ നിന്ന് ശ്രീനഗർ ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാത ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ഇതിനിടെ മേഖലയിലെ പുൾ ദോഡ പാലം വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചു. ഞായറാഴ്ച രാത്രിയാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ നടപടി എന്ന നിലയ്ക്ക് പാലം താൽക്കാലികമായി അടച്ചത്.