വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി
file image
ന‍്യൂഡൽഹി: വിവാഹമോചന കേസുകളിൽ രഹസ‍്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ, എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് സുപ്രധാന വിധി.
വിവാഹമോചനക്കേസിൽ പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കാനാവില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.
വ‍്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര‍്യതയുടെ ലംഘനവുമാണ് ഇത്തരത്തിൽ പങ്കാളിയുടെ ഫോൺ സംഭാഷണങ്ങൾ രഹസ‍്യമായി പകർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാൽ ഫോൺ സംഭാഷണം സ്വകാര‍്യതയുടെ ലംഘനമായി കാണാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെളിവ് നിയമത്തിന്‍റെ 122-ാം വകുപ്പ് പ്രകാരം ഭർത്താവും ഭാര‍്യയും തമ്മിലുള്ള ഫോൺ സംഭാഷണം അവർ തമ്മിലുള്ള സ്വകാര‍്യ സംഭാഷണമാണെങ്കിലും വിവാഹമോചന കേസിൽ അത് തെളിവായി കണക്കാക്കാമെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.