narendra modi
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന വിദേശ സന്ദർശനത്തിന് ബുധനാഴ്ച തുടക്കമാകും. അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും. കഴിഞ്ഞ 11 വർഷത്തിനിടെ പ്രധാമന്ത്രി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്.
അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തില്‍ ഘാനയിലാണ് ആദ്യം സന്ദർശനം നടത്തുക. വാക്സിന്‍ നിര്‍മാണത്തില്‍ സഹകരണം ഉള്‍പ്പെടെ വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
വ്യാഴം, വെളളി ദിവസങ്ങളിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ സന്ദർശനം നടത്തും. അവിടത്തെ പ്രധാനമന്ത്രി കമല പ്രസാദ് ബിസേസറുമായി കൂടിക്കാഴ്ച നടത്തും.
നാല്, അഞ്ച് തീയതികളില്‍ അര്‍ജന്‍റീനയില്‍ എത്തുന്ന പ്രധാനമന്ത്രി പ്രസിഡന്‍റ് ഹാവിയര്‍ മിലേയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, കൃഷി, എണ്ണ, പ്രകൃതിവാതകം, വ്യാപരം എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകള്‍ ഒപ്പുവച്ചേക്കും.
6, 7, 8 തീയതികളില്‍ ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്ന മോദി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ഭീകരവാദത്തിനെതിരേ യോഗത്തില്‍ സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നാണ് വിലിരുത്തല്‍. ഒന്‍പതിന് നമീബിയയിലും പോയശേഷം ഇന്ത്യയിലേക്ക് മടങ്ങും.