"ബാഗിൽ ലഹരിവയ്ക്കും, ജീവിതം നശിപ്പിക്കും": വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ, സസ്പെൻഷൻ
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുംബൈ പൊലീസിലെ മോട്ടർ ട്രാൻസ്പോർട്ട് വിഭാഗത്തിലെ ഡ്രൈവറായ പവൻ സാംഗ്ലെയാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെയാണ് പവൻ ഭീഷണിപ്പെടുത്തിയത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതോടെയാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈതാൻ എന്നിവിടങ്ങളിൽ വിദ്യാർഥികൾ വലിയ തോതിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. അപ്പോഴാണ് ഡ്രൈവർ സീറ്റിലിരുന്ന പവൻ ഭീഷണിപ്പെടുത്തിയത്.
വിദ്യാർഥികളോട് വീട്ടിലേക്ക് പോകാനും പ്രതിഷേധത്തിന് എത്തരുതെന്നുമാണ് പവൻ പറയുന്നത്. വീണ്ടും എത്തിയാൽ ലഹരിക്കേസിൽ കുടുക്കുമെന്നാണ് ഭീഷണി. ബാഗുകളിൽ ലഹരിവെച്ച് ജീവിതം തകർക്കുമെന്നാണ് പറയുന്നത്. വിദ്യാർഥികളുടെ പ്രതിഷേധം തന്‍റെ ജീവിതം ദുഷ്കരമാക്കിയെന്നും പവൻ കുറ്റപ്പെടുത്തുന്നു. വിദ്യാർഥികൾ പകർത്തിയ വിഡിയോ കോൺഗ്രസിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിൽ സമരങ്ങൾ നടക്കുന്നത്. സമരത്തിനെത്തുന്നവരെ പൊലീസ് ഡിജിറ്റലായി നിരീക്ഷിക്കുന്നുണ്ടെന്നും അവരുടെ വീടുകൾ സന്ദർശിക്കുന്നുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.