സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രതികരണം തള്ളി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തമാണെന്ന് പറഞ്ഞ സിജെപി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതുവരെ സമരം തുടരുമെന്ന് വ്യക്തമാക്കി.
ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നുമെന്നാണ് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. എന്നാൽ ഇതിനെതിരെ സിജെപി രംഗത്തുവരികയായിരുന്നു.
ഏകദേശം ഒന്നര മാസത്തെ പ്രതിഷേധത്തിനൊടുവിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും എന്നാൽ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആരാണെന്ന പ്രധാന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെന്നും സിജെപി ദേശീയ വക്താവ് അശുതോഷ് രങ്ക പറഞ്ഞു. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതു വരെ തങ്ങൾ ഇവിടം വിടില്ല. ഇവിടെ കൂടിയിരിക്കുന്നവരെല്ലാം അദ്ദേഹത്തിന്‍റെ രാജിയാണ് ആവശ്യപ്പെടുന്നത്. ദിവസങ്ങൾ കടന്നുപോകുന്നതോടെ വിഷയം ധർമേന്ദ്ര പ്രധാനിൽ മാത്രം ഒതുങ്ങില്ലെന്നും അശുതോഷ് വ്യക്തമാക്കി.
ജൂൺ 20നാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപി ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. ജൂൺ 28ന് ആക്റ്റിവിസ്റ്റായ സോനം വാങ്ചുക് പ്രതിഷേധത്തിൽ പങ്കുചേരുകയും നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.